കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രയിൽ യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഹൗസ് സർജൻസ് അസോസിയേഷൻ. വന്ദനയെ ആക്രമിച്ച പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന അറിയിച്ചു.
കൂടാതെ, ഹൗസ് സർജന്മാരുടെ ഡ്യൂട്ടി സമയത്തിൽ ക്രമീകരണം വരുത്തി ഉത്തരവ് പുറത്തിറക്കുക, മെഡിക്കൽ കോളേജിൽ അടക്കം ജോലി ഭാരം കുറയ്‌ക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. മതിയായ സുരക്ഷയും താമസസൗകര്യവും സർക്കാർ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കൽ പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയും സംഭവത്തിൽ നിലപാട് അറിയിച്ചു.
ഇന്ന് രാവിലെ ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ വിദ്യാർത്ഥികൾ ഇക്കാര്യം ഉന്നയിക്കും. ആരോഗ്യമന്ത്രിയ്‌ക്ക് പുറമെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരും ചർച്ചയിൽ പങ്കെടുക്കും. റസിഡന്റ് ഡോക്ടർമമാരും ഹൗസ് സർജന്മാരും സമരം നടത്തുന്നത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇക്കാരണത്താൽ തന്നെ മെഡിക്കൽ കോളേജുകളിൽ അത്യാവശ്യ രോഗികൾ മാത്രമേ എത്താവൂ എന്നും ടീച്ചർമാരുടെ സംഘടന അറിയിച്ചു.
Comments