തിരുവനന്തപുരം: പോലീസ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ കരുതണമെന്ന് ഡിജിപിയുടെ നിർദ്ദേശമുണ്ടെങ്കിലും ഇത് പാഴ് വാക്കായി തുടരുന്നു. കയ്യിൽ സൂക്ഷിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാൻ മടിച്ചാണ് ഉദ്യോഗസ്ഥർ പിസ്റ്റളുകൾ എടുക്കാത്തത്. ഇത് ശ്രദ്ധയിൽ പെടുമ്പോഴെല്ലാം സർക്കുലറുകൾ എല്ലാ സ്‌റ്റേഷനുകളിലേയ്‌ക്കും അയയ്‌ക്കുന്നതും പതിവാണ്. എന്നാൽ പിസ്റ്റൾ ആരും തൊടാറില്ല എന്നതാണ് വാസ്തവം.
കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസ് കൊലചെയ്യപ്പെട്ടപ്പോൾ അക്രമിയെ നേരിടാനെത്തിയ പോലീസ് നൈറ്റ് പട്രോൾ സംഘത്തിന്റെ കയ്യിൽ പിസ്റ്റളോ ലാത്തിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് കോടതിയിൽ നിന്നുൾപ്പെടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
എല്ലാ സ്റ്റേഷനുകളിലും ഇരുപതോളം പിസ്റ്റളുകളാണ് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പരേഡ് ദിവസമായതിനാൽ പിസ്റ്റളുകൾ എടുത്ത് തുടച്ച് വൃത്തിയാക്കി വയ്‌ക്കുന്നതല്ലാതെ പോലീസുകാർ ആരും തന്നെ ഇത് കാണാറില്ല. നൈറ്റ് പട്രോളിംഗിന് പോകുന്ന സംഘം ഡ്യൂട്ടിയിലുള്ള ഓഫീസറുടെയോ റൈറ്ററുടെയോ മുന്നിൽ റജിസ്റ്ററിൽ എഴുതി ഒപ്പിട്ടതിന് ശേഷമാകാണം പിസ്റ്റൾ കൊണ്ടുപോകുന്നത്.
തൊട്ടടുത്ത ദിവസം രാവിലെ എട്ട് മണിയ്‌ക്ക് ഓഫീസറോ റൈറ്ററോ ഡ്യൂട്ടിയിൽ എത്തുമ്പോൾ ഇത് തിരികെ നൽകണം. വെടിയുണ്ട വരെ എണ്ണി തിട്ടപ്പെടുത്തിയായിരിക്കണം നൽകേണ്ടത്. ഈ നടപടിക്രമങ്ങൾക്ക് മെനക്കെടാൻ കഴിയില്ലാത്തതിനാലാണ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ എടുക്കാത്തതത്രേ.
Comments