എറണാകുളം: വിമാനത്തിൽ കയറുന്നതിനിടയിൽ മഴ നനഞ്ഞത് മൂലം പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. 16,000 രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. എട്ട് വർഷം മുമ്പുള്ള കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
കൊച്ചി വെണ്ണല സ്വദേശി ടി ജി എൻ കുമാറിന്റെ പരാതിയിന്മേലാണ് നടപടി. 2015-ൽ കൊച്ചി വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തിൽ അന്ന് ടെർമിനൽ സൗകര്യം ലഭ്യമായിരുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടനുഭപ്പെട്ടെന്നും കമ്മീഷന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് യാതോരുവിധ ഉത്തരവോ അറിയിപ്പുകളൊ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സിയാൽ അധികൃതർ വിശദമാക്കുന്നത്. ഉത്തരവ് ലഭിക്കുന്ന മുറയ്‌ക്ക് അപ്പീൽ പോകുമെന്നും അധികൃതർ വിശദമാക്കി. ടെർമിനൽ ഇല്ലാതിരുന്ന കാലത്താണ് സംഭവമുണ്ടായിരിക്കുന്നത്. എന്നാൽ ഇന്ന് ഇത്തരം പോരായ്മകൾ സിയാൽ വിമാനത്താവളത്തിൽ ഇല്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Comments