തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് ജയിക്കുന്നതിൽ സന്തോഷിക്കുന്നത് സൈബർ സഖാക്കളും ജിഹാദി കൂട്ടങ്ങളുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയുടെ ജനപിന്തുണ അര ശതമാനം പോലും കുറഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിതിയെ വിലകുറച്ച് കാണുന്നവർ 2024-ലെ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണണെന്നും സുരേന്ദ്രൻ പറഞ്ഞു.
കർണടകയിൽ കോൺഗ്രസ് ജയിച്ചതിന് സൈബർ കമ്മികളും ജിഹാദികളുമാണ് കൂടുതൽ ആഘോഷിക്കുന്നത്. അതങ്ങനെതന്നെ ഇരിക്കട്ടെ കേരളത്തിൽ. 2018-ലെ ജനപിന്തുണയുടെ അര ശതമാനം പോലും ബിജെപി ക്ക് കുറഞ്ഞിട്ടില്ല ഈ തോൽവിയിലും കർണാടകത്തിൽ. അപ്പോഴും തോൽവിയെ തോൽവിയായിത്തന്നെ കാണുന്നവരാണ് ഞങ്ങൾ.
ഭരണത്തിലെ വീഴ്ചകളും നിലപാടുകളിൽ വെള്ളം ചേർക്കുന്നതും സ്വാർത്ഥചിന്തയും പരിശോധിക്കപ്പെടുകതന്നെ ചെയ്യും. പോരായ്മകളുണ്ടായാൽ തിരുത്താൻ ദുരഭിമാനമൊരിക്കലുമുണ്ടാവില്ല. തോൽവി ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. തോറ്റിടത്തൊക്കെ പൂർവ്വാധികം കരുത്തോടെ തിരിച്ചുവന്നിട്ടുമുണ്ട്. മോദിയുടെ ജനപ്രീതിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവർക്ക് 2024 മെയ് വരെ ലാൽസലാം എന്ന് സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments