കടൽതീരത്ത് പലതും വന്നടിയാറുണ്ട്. നമുക്ക് പരിചിതമായതും അല്ലാത്തതുമായ സാധനങ്ങൾ. ചിലപ്പോൾ ചില വിചിത്ര സാധനങ്ങളും തീരത്ത് പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ തീരത്ത് വന്നുപെട്ട ചില വിചിത്ര ഐറ്റങ്ങളെക്കുറിച്ച് അറിയാം..
രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധവിമാനം- മെയ്ഡ് ഓഫ് ഹാർലെച്ച് എന്നറിയപ്പെടുന്ന ഈ വിമാനം 2007ൽ വെൽഷ് ബീച്ച് തീരത്താണ് വന്നടിഞ്ഞത്. 1942ൽ കാണാതായ ഈ വിമാനം പിന്നീട് പുറംലോകം കണ്ടത് അന്നായിരുന്നു. കടലിൽ ഏകദേശം അറുപത് വർഷത്തോളം ഈ വിമാനം ഒഴുകി നടന്നുവെന്ന് വേണം കരുതാൻ..

റബ്ബർ താറാവുകൾ- 1992ൽ ഒരു ഷിപ്പിംഗ് കണ്ടെയ്‌നർ കടലിൽ മുങ്ങിപ്പോയിരുന്നു. റബ്ബർ താറാവുകളടങ്ങിയ കണ്ടെയ്‌നറായിരുന്നു അത്. പിന്നീട് വർഷങ്ങളോളം ഈ റബ്ബർ താറാവുകൾ ലോകത്തിന്റെ പല ഭാഗത്തെ കടൽതീരങ്ങളിൽ വന്നടിഞ്ഞു. ഓസ്‌ട്രേലിയ, യുഎസ് എന്തിന് ആർട്ടിക് സർക്കിളിൽ പോലും ഇവയെ കണ്ടിരുന്നു.

പ്രേമലേഖനങ്ങൾ- സാൻഡി ചുഴലിക്കാറ്റിന് ശേഷം ന്യൂ ജേഴ്‌സിയിലെ സമുദ്രതീരത്ത് നിന്നും ലവ് ലെറ്റേഴ്‌സിന്റെ ഒരു കെട്ട് ലഭിച്ചു. ഇത് രണ്ടാം ലോകമഹായുദ്ധ കാലത്തേതായിരുന്നു, ഈ കത്തെഴുതിയ ആൾക്കാരിൽ ഒരാളെ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഈസ്റ്റർ എഗ്‌സ്- 2017 ജനുവരിയിലെ ഒരു പ്രഭാതത്തിൽ ജർമൻ ബീച്ച് തീരങ്ങളിൽ ഈസ്റ്റർ എഗ്ഗുകൾ അടിയാൻ തുടങ്ങി. ഏതാനും നാളുകൾക്ക് മുമ്പ് ഒരു ചുഴലിക്കാറ്റിൽ ഡാനിഷ് ഷിപ്പിൽ നിന്നുള്ള കുറച്ച് ചരക്കുകൾ കടലിൽ നഷ്ടപ്പെട്ടിരുന്നു. അവയിലുണ്ടായിരുന്ന ഈസ്റ്റർ എഗ്ഗുകളാണ് ജർമ്മൻ തീരത്ത് വന്നടിഞ്ഞത്.

ഇച്‌ത്യോസോർ- ഇച്‌ത്യോസോറിന്റെ 180 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ബ്രിട്ടീഷ് തീരത്ത് വന്നടിഞ്ഞിരുന്നു. 2000ത്തിലായിരുന്നു ഇത് ലഭിച്ചത്. ആർക്കിയോളജിസ്റ്റ് ടോണി ഗിൽ ആയിരുന്നു ഫോസിൽ എന്തിന്‌റേതാണെന്ന് കണ്ടെത്തിയത്. 40 അടിയിലധികം നീളമുള്ള ഫോസിലായിരുന്നു ഇത്.

ഗൂസ്‌നെക്ക് ബാർണക്കിൾസ്– 2016ൽ ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡിന് സമീപമുള്ള ബീച്ചിലാണ് ഇവ അടിഞ്ഞുകൂടിയത്. ഭീമാകാരമായ വലിപ്പത്തിൽ ഒരു പ്രത്യേക ഘടനയിൽ ഇവ അടിഞ്ഞുകൂടിയപ്പോൾ കാഴ്ചക്കാർ എല്ലാവരും അമ്പരന്നിരുന്നു. അന്യഗ്രഹജീവികളുടെ കൈവശമുണ്ടായിരുന്ന വസ്തുവാണിതെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ ഇത് ഗൂസ്‌നെക്ക് ബാർണക്കിൾസ് എന്നയിനം കടൽ ജീവിയാണ്. പ്രത്യേക തരം കക്കകളാണിവ.

മെഗലോഡൻ ടൂത്ത്- ക്രൊയേഷ്യയിൽ കണ്ടെടുത്ത ഭീമാകാരമായ പല്ലാണിത്. 2015ലായിരുന്നു സംഭവം. സ്രാവിനെ പോലെ ഇരിക്കുന്ന ഒരുതരം അപൂർവ്വ ജീവിയായ മെഗലോഡനിന്റെ പല്ലാണിത്.
















