ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് പാക് പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാൻ. ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചതിന് കോടതിയെയും അദ്ദേഹം വിമർശിച്ചു.
ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റേണ്ടതായിരുന്നു. പക്ഷേ കോടതികൾ അദ്ദേഹത്തെ മരുമകനെ പോലെയാണ് സ്വീകരിക്കുന്നത്. അത്തരത്തിലാണ് കൊടുംകുറ്റവാളിയായ അദ്ദേഹത്തെ പരിഗണിക്കുന്നതെന്ന് രാജ റിയാസ് ഖാൻ പറഞ്ഞു. ജഡ്ജിമാർക്ക് ഇമ്രാൻ ഖാനെ സംരക്ഷിക്കേണ്ടതുണ്ടെങ്കിൽ, അതിൽ അവർ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ പാക് കോടതികളിലെ ജഡ്ജിമാർ തെഹ്രീകെ ഇൻസാഫിൽ ചേരണമെന്നും അദ്ദേഹം വിമർശിച്ചു. പിടിഐയുടെ സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാന്റെ അനുനായികൾ പാകിസ്താനിലുടനീളം കലാപം സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. സംഭവങ്ങളിൽ രാജ്യം മുഴുവൻ ലജ്ജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി കേസുകളിൽ ഇമ്രാൻ ഖാന് ഇളവ് നൽകുന്ന നടപടിയാണ് കഴിഞ്ഞ ദിവസം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന് പിന്നാലെ പാകിസ്താനിലെ ഭരണസഖ്യം സുപ്രീംകോടതിയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽഎൻ), ജാമിയത് ഉലമ-ഇ-ഇസ്ലാം ഫസ് ൽ (ജെയുഐഎഫ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിരോധിത മേഖലയിൽവെച്ചായിരുന്നു മൂന്ന് പാർട്ടികളുടെയും പ്രതിഷേധം.
Comments