തിരുവനന്തപുരം: ബാലരാമപുരത്തെ അസ്മിയയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യ സ്ഥിരീകരിക്കുന്നുവെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷണൽ കോംപ്ലക്സ് എന്ന കോളജ് ഹോസ്റ്റലിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ബന്ധുക്കൾ തള്ളികളയുന്നു.
അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും താമസിച്ച് പഠിച്ചിരുന്ന മതപഠനകേന്ദ്രത്തിലെ മാനസിക പീഡനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ അന്വേഷണം വേണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമംനടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു. ഇതിനേക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപരും, കാഞ്ഞിരംകുളം ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് വിളിച്ച അസ്മീയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടത്. ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്. മകളുടെ സംസാരത്തിൽ വിഷമം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മീയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരിക്കാൻ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മീയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആശുപത്രിയിലെത്തിക്കാനോ, അതിനുള്ള സൗകര്യം ഒരുക്കാനോ ആരും മെനക്കെട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് ബാലരാമപുരം പോലീസ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുന്നത്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ മതപഠനകേന്ദ്രത്തിലെ മൂന്ന് ജീവനക്കാരുടെയും അസ്മിയാ മോളുടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിരുന്നു. മതപഠനകേന്ദ്രത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അസ്മിയ പറഞ്ഞിരുന്നതായി കൂട്ടുകാരികളും മൊഴി നല്‍കിയിട്ടുണ്ട്. മൊഴികള്‍ വിലയിരുത്തിയ ശേഷമാവും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുക. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
Comments