ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഇല്ലാതാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ അനധികൃത കയ്യേറ്റം എന്ത് വില കൊടുത്തും പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അത് ഇനിയും തുടരും. സർക്കാർ ഭൂമി അനധികൃതമായി കൈയേറിയവർക്കെതിരെ കർശന നടപടിയെടുക്കും. ഹൽദ്വാനിയുടെ ബൻഭൂൽപുര പ്രദേശത്തെ കൈയേറ്റ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. വിഷയത്തിൽ കോടതി പുറപ്പെടുവിക്കുന്ന ഏത് ഉത്തരവും നിർദ്ദേശവും പാലിക്കും. ചാർധാം യാത്രയിൽ പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങണമെന്ന് തീർത്ഥാടകരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് തീർത്ഥാടകർ അനുകൂലമായാണ് പ്രതികരിച്ചത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും’ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേയുടെ ഭൂമി അനധികൃതമായി കൈയ്യേറിയ ബൻഭൂൽപുരയിലെ കയ്യേറ്റക്കാരെ നീക്കം ചെയ്യാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് താമസക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Comments