തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ സർവകലാശാല ആവശ്യപ്പെട്ടു.
യുയുസി ആയി ജയിച്ച അനഘയ്‌ക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോൾ പിശക് എന്നുപറഞ്ഞ് തടി ഊരാൻ ആണ് പ്രിൻസിപ്പലിന്റെ ശ്രമം. സർവകലാശാല തിരഞ്ഞെടുപ്പ് നടപടിയിൽ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിൽ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് നൽകിയപ്പോൾ അനഘയ്‌ക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളേജ് യൂണിയൻ തിരഞ്ഞെുപ്പിൽ ഇയാൾ മത്സരിച്ചിരുന്നില്ല. വിശാഖിനെ കേരള സർവകലാശാല യൂണിയൻ ചെയർമാൻ പദവിയിലെത്തിക്കാൻ വോണ്ടിയാണ് കോളേജ് തലത്തിൽ ആൾമാറാട്ടം നടത്തുന്നതെന്നാണ് വിവരം.
Comments