ആലപ്പുഴ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനകൾ തുടരുന്നതിനിടയിൽ ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കൂടി പിടിച്ചെടുത്തു. നിയമപരമായ രേഖകളും സുരക്ഷാ സംവിധാനവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. മൂന്ന് ബോട്ടുകളുടെയും പ്രവർത്തനം നിർത്തിവെച്ച് ആര്യാട്ടെ യാർഡിലേക്ക് മാറ്റി.
ഇവിടുത്തെ അഞ്ച് ബോട്ടുകളിൽ ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. 1.15 ലക്ഷം രൂപ വീതമാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം തുറമുഖ ഓഫീസ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പരിശോധനകൾ വ്യാപകമായിട്ടും ബോട്ടുകൾ നിയമലംഘനം നടത്തി സർവീസുകൾ നടത്തുകയായിരുന്നുവെന്ന് വ്യക്തം. ഇന്ന് രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീളും. ബോട്ടുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 49 ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിൽ 24 എണ്ണത്തിനും മതിയായ രേഖകളില്ലെന്നും നിയമം പാലിക്കാതെയാണ് ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments