കൊല്ലം: കൊല്ലം ഉളിയക്കോവിലിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. തീപിടിത്തത്തെ കുറിച്ച് ഫയർഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയ്‌ക്കാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ മരുന്നു മറ്റു വസ്തുക്കളും ഉൾപ്പെടെ
കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫയർഫോഴ്‌സ് യൂണിറ്റുകൾക്കു പുറമേ തിരുവനന്തപുരം വിമാനത്താവളം, ചവറ കെ.എം.എം.എൽ, പാരിപ്പള്ളി ഐ.ഒ.സി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി.
ആറ് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. കൊല്ലം ജില്ലാകളക്ടർ അഫ്‌സാന പർവീൺ, ഡിഐജി ആർ നിശാന്തിനി, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്, ഫയർഫോഴ്‌സിന്റേയും ആരോഗ്യവകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി സ്ഥലത്തെത്തി.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട
ഏഴ് പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡർ കത്തിയാണ് തീപിടിത്തമുണ്ടായതെന്നാണ് ഗോഡൗൺ ജീവനക്കാർ പറയുന്നത്. അതേസമയം, സംഭരണ കേന്ദ്രത്തിൽ അഗ്‌നിരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments