ബൊഗോട്ട: രണ്ടാഴ്ച മുൻപ് നടന്ന വിമാനപകടത്തിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ നാല് കുട്ടികളെ ആമസോൺ കാടുകളിൽ ജീവനോടെ കണ്ടെത്തി. വിമാനപകടത്തിൽ നിന്ന രക്ഷപ്പെട്ട കുട്ടികൾക്കായുള്ള തിരച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയത്.
എൻജിൻ തകരാറിനെ തുടർന്ന് മെയ് ഒന്നിനാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. കുട്ടികൾ അടക്കം ഏഴ് പേരായിരുന്നു സെസ്‌ന 2006 എന്ന ചെറുവിമാനത്തിലെ യാത്രക്കാർ. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂർത്തിയായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹം വിമാനവിഷിഷ്ടഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 13,9, 4 വയസ് പ്രായമുള്ളതും 11 മാസം പ്രായം ഉള്ളതുമായ കുഞ്ഞുങ്ങളെയാണ് കാണാതായത്.
കമ്പുകളും ചില്ലകളും ഇപയോഗിച്ച് നിർമ്മിച്ച താത്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പുകളും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്‌ക്കളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കൊളംബിയയുടെ സേനാ ഹെലികോപ്റ്ററുകളും വ്യോമസേനയും തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് കുട്ടികളെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സൈന്യത്തിന്റെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഇത് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
40 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൻ വൃക്ഷങ്ങളും വന്യമൃഗങ്ങളും കനത്ത മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു. കൊടുംകാട്ടിൽ മൂന്ന് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. വനത്തിനുള്ളിലൂടെ അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുന്ന സന്ദേശം കുട്ടികൾക്ക് അവരുടെ മുത്തശ്ശിയുടെ ശബ്ദത്തിൽ കേൾപ്പിക്കുന്നതായി ഒരു ഹെലികോപ്റ്റർ രക്ഷാപ്രവർത്തകർ ഉപോഗിച്ചു. ഇതാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.
Comments