തൃശൂർ: ചായക്കടയിൽ വെച്ച് വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ചത് ആയിരം രൂപയ്‌ക്ക് വാങ്ങിയ ഫോൺ. ഒരു വർഷം മുൻപാണ് ഐ ടെൽ എന്ന കമ്പനിയുടെ മൊബൈൽ ഫോൺ ഏലിയാസ് വാങ്ങിയത്. ബനിയൻ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തിൽ നിന്ന് 76 കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ തീ തല്ലിക്കെടുത്തിയതിനാൽ ഏലിയാസിന് അപായം ഉണ്ടായില്ല.
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തീപടരുന്ന കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയാണ് ഏലിയാസ് രക്ഷപ്പെട്ടത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്‌ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെൽ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പ് തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിതെറിച്ച് മൂന്നാം ക്ലാസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെയായിരുന്നു അപകടം.
Comments