തിരുവനന്തപുരം: കട്ടാക്കട എസ്എഫ്ഐ ആൾമാറാട്ടം വിവാദത്തിനിടയിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ജില്ലയിലെ എംഎൽഎ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആൾമാറാട്ടത്തിന് കൂട്ടുനിന്ന സാഹചര്യത്തിൽ വിഷയം സെക്രട്ടറിയേറ്റിൽ ചർച്ചയാകും. എ വിശാഖിനെ സസ്പെൻഡ് ചെയ്തത് പാർട്ടിയുടെ മുഖം രക്ഷിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.
മുതിർന്ന നേതാക്കളുടെ അറിവോടെയാണ് ആൾമാറാട്ടം നടന്നത് എന്നാണ് സൂചന. പാർട്ടിക്കുള്ളിൽ വിഭാഗിയത ശക്തമാണെന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ലഹരി ഉപയോഗവും ലഹരി മാഫിയുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പാണ് പാർട്ടി നേതൃത്വം തിരുവനന്തപുരത്തെ എസ്എഫ്ഐ നേതൃത്വത്തിൽ വലിയ അഴിച്ചുപണി നടത്തിയത്.
മറ്റൊരിടത്തും കാണാത്ത അപചയങ്ങളാണ് ജില്ലയിലെ വിദ്യാർത്ഥി സംഘടനയിൽ ഉള്ളതെന്നായിരുന്നു പാർട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തെറ്റ് തിരുത്തണമെന്നും ആവർത്തിക്കപ്പെടരുതെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലയിലെ പാർട്ടി നേതൃത്വത്തിന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, എസ്എഫ്ഐയെ നിയന്ത്രിക്കുന്നത് പുറത്താക്കപ്പെട്ട സംഘം തന്നെയാണ് എന്നതിന്റെ തെളിവായിരുന്നു കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും ഒളിച്ചുകളിയും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് എ വിശാഖിനെ സസ്പെൻഡ് ചെയ്ത് പാർട്ടിയുടെ മുഖം രക്ഷിച്ചത്. താൽക്കാലികമായി സസ്പെൻഡ് ചെയ്തുകൊണ്ട് വിശാഖിനെ പാർട്ടി തന്നെ സംരക്ഷിക്കുകയാണ്.
Comments