തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയിൽ ബീമാപള്ളി സ്വദേശിയായ അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിൽ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്‌ക്കെതിരെയും അദ്ധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്. മദ്രസയിലെ ഉസ്താദിനെതിരെയും സ്ഥാപനത്തിലെ മറ്റ് അദ്ധ്യാപകർക്കെതിരെയും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അസ്മിയ മോളുടെ മാതാവ് റഹ്മത്ത് ബീവി. ഉസ്താദ് കുട്ടിയെ മർദ്ദിച്ചിരുന്നുവെന്നും സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും റഹ്മത്ത് ബീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എപ്പോഴും ഒരു ടീച്ചർ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നുണ്ടെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു. ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോൾ, നീ എന്തിനാ നിന്റെ ഉമ്മായുടെ അടുത്ത് പറയാൻ പോയത്, ഉമ്മയാണോ നിന്നെ പരിഗണിക്കുന്നത് എന്നൊക്കെ മോളോട് ചോദിച്ചു. വെള്ളിയാഴ്ച അവൾ എന്നെ വിളിച്ചില്ല. ഞാൻ ഉസ്താദിനെ വിളിച്ചപ്പോൾ അവൾ നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവൾ വിളിച്ചിട്ട് ഭയങ്കര കരച്ചിൽ. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാൻ അനുവദിക്കുന്നില്ല, ഒറ്റയ്‌ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു’.
‘നിസ്‌കാര ഹാളിൽ ചെന്നാൽ അവൾക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങൾ തളർന്നുവീഴരുതെന്നും, അവൾക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കിൽ വിളിച്ചിട്ട് വാ എന്നും അവൻ എന്നോട് പറഞ്ഞു. ഞങ്ങൾക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തൻ വണ്ടിയിൽ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങൾ പോയി. ഞാൻ വിചാരിച്ചത് അവൾ ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്. എന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്യാൻ എന്താ കാരണം? അവൾ അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമിൽ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ’- റഹ്മത്ത് ബീവി പറഞ്ഞു.
Comments