എറണാകുളം: എറണാകുളം തൃക്കളത്തൂർ ക്ഷേത്രത്തിലെ തിടമ്പ് മോഷണം പോയ കേസിൽ ഒന്നര വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ. അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2021-ൽ നവംബറിലാണ് തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും തിടമ്പ് മോഷണം പോകുന്നത്. ശ്രീകോവിൽ തകർത്താണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിടമ്പ് പ്രതി മോഷ്ടിച്ചത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും പ്രതി തകർത്തിരുന്നു. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒന്നര വർഷത്തിന് ശേഷം പ്രതി പിടിയിലായത്. മോഷണ ദിവസത്തെ കനത്ത മഴയും തെളിവുകളുടെ അപര്യാപ്തതയും പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
പിന്നീട് പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചത്. പകൽ സമയങ്ങളിൽ ഉറങ്ങി രാത്രി സമയങ്ങളിൽ മോഷണത്തിനിറങ്ങുന്നതാണ് പ്രതിയുടെ രീതി. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.അറസ്റ്റ് ചെയ്ത പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു.
Comments