തിരുവനന്തപുരം: ബാലരാമപുരത്ത് വിദ്യാർത്ഥിനിയെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ കളക്ടർക്ക് കത്ത് നൽകി പോലീസ്. മദ്രസയ്‌ക്ക് പ്രവർത്തിക്കാനുള്ള അനുമതി ഇല്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഹോസ്റ്റലുകളും മറ്റ് വിദ്യാഭ്യാസ കെട്ടിടങ്ങളും പ്രവർത്തിക്കാനുള്ള അനുമതി സ്ഥാപനത്തിന് ലഭിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പോലീസ് ഇപ്പോൾ കളക്ടർക്ക് നൽകിയിരിക്കുന്ന കത്തിലെ വിവരങ്ങൾ.
മദ്രസയുടെ ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. മരണകാരണത്തിന്റെ അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണെന്ന് പോലീസ് പറയുന്നു. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ കഴിയുമോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളേജ് അദ്ധ്യാപകർ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തി. ചിലരെ സ്റ്റേഷനിൽ എത്തിച്ചും മൊഴി എടുത്തിട്ടുണ്ട്.
അന്വേഷണ സംഘം മദ്രസ സന്ദർശിച്ച ശേഷം ഹാജർ ബുക്ക് ഉൾപ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര എഎസ്പി ടി ഫറാഷിനാണ് അന്വേഷണ ചുമതല.
ഒരാഴ്ച മുൻപാണ് അസ്മിയയെ കോളേജിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് കുടുംബം ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഉസ്താദും മറ്റൊരു അദ്ധ്യാപികയും ചേർന്ന് പീഡിപ്പിക്കുന്നതായി അസ്മിയ പറഞ്ഞതായും മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments