ന്യൂഡൽഹി: കേരളത്തിലെ പ്രസ് ക്ലബ്ബുകളിൽ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി. വിവിധ പ്രസ് ക്ലബ്ബുകൾ എംപി ഫണ്ട് ഉൾപ്പെടെ രണ്ടര കോടി രൂപ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് കേസ്. ട്രേഡ് യൂണിയന് എംപി പണ്ട് കൈപ്പറ്റാൻ അനുമതിയില്ലത്തതിനാൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പണം വെട്ടിച്ചതാണോ എന്നതിൽ അന്വേഷണം നടക്കുന്നത്. സിഎജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ ധനവകുപ്പിനെ പഴിചാരി പിആർഡി ഡയറക്ടർ തടിയൂരാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ് പിആർഡി വകുപ്പ്. പിആർഡി ഡയറക്ടർ ടിവി സുഭാഷ് മെയ് ഒമ്പതിന് പ്രധാനമന്ത്രിയുെട ഓഫീസിലേക്ക് അയച്ച കത്തിൽ പ്രസ് ക്ലബ്ബുകൾക്കും കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിനും എതിരായ നടപടികൾ വൈകാൻ കാരണം ധനവകുപ്പാണെന്നാണ് പറയുന്നത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയെ രക്ഷിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിനെ കുടുക്കാനുള്ള ശ്രമമാണ് പിആർഡി ഡയറക്ടറുടെ കത്തിന് പിന്നിൽ.
കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചുള്ള ധനവകുപ്പ് ഇൻസ്‌പെക്ഷൻ വിംഗിന്റെ അന്വേഷണ റിപ്പോർട്ട് ഏപ്രിലിൽ ധനമന്ത്രി സമർപ്പിച്ചിരുന്നു. ഫണ്ട് കൈകാര്യം ചെയ്തിരുന്ന ഭാരവാഹികളിൽ നിന്ന് 18 ശതമാനം പലിശ സഹിതം 70 ലക്ഷം രൂപ തിരികെ പിടിക്കാനാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. ധനമന്ത്രി റിപ്പോർട്ട് തുടർ നടപടികൾക്കായി പിആർഡിയ്‌ക്ക് കൈമാറിയിട്ടില്ല. ധനവകുപ്പിൽ നിന്ന് റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പിആർഡി സെക്രട്ടറി ടിവി സുഭാഷ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.
Comments