കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടുകളും ഇനിയും ലഭിക്കാൻ വൈകും. ഇവകൂടി ലഭിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിക്കുകയുള്ളൂ. ഇതിന് മാസങ്ങൾ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.
കേസിൽ അദ്ധ്യാപകനായ സന്ദീപ് മാത്രമാണ് പ്രതി. സന്ദിപിനെ കഴിഞ്ഞ ദിവസം വീട്ടിലും പരിസര വീടുകളിലും കൃത്യം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അടക്കം എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. മെയ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. കേസ് അന്വേഷണത്തെ തുടർന്ന് ഇതിനോടകം ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി. സ്‌കൂൾ തുറക്കുന്ന മുറയ്‌ക്ക് സന്ദീപ് പഠിപ്പിക്കുന്ന വിദ്യാലയത്തിൽ നിന്ന് അന്വേഷണ സംഘമെത്തി കുട്ടികളിൽ ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. സന്ദീപിന്റെ സ്വഭാവ രീതികളെക്കുറിച്ച് മനസിലാക്കാനാണിത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ എല്ലാപേരും സന്ദീപിനെതിരായാണ് മൊഴി നൽകിയിരിക്കുന്നത്.
സംഭവം നടക്കുന്ന ദിവസം സന്ദീപ് മദ്യലഹരിയിൽ ആയിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ വെച്ച് കത്രിക കൈക്കലാക്കാനും ഡോക്ടർ അടക്കമുള്ളവരെ കുത്തുന്നതിന് കാരണമെന്താണെന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചാൽ കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയാകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എംഎം ജോസ് പറഞ്ഞു.
Comments