തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സർക്കാർ മുന്നോട്ട്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാർക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയിൽ മദ്യം ലഭ്യമാക്കുക. ഇതുൾപ്പെടുത്തി എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഐടി പാർക്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായം 20-25 വയസ്സാണ്. കലാലയങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്ലേസ്‌മെന്റ് ലഭിക്കുന്നതും ഐടി പാർക്കുകളിലേക്കാണ്. ഇവിടെ വ്യാപകമായി മദ്യം ലഭ്യമാക്കുന്നതിന്റെ പ്രത്യാഘാതത്തിനെക്കുറിച്ച് കാര്യമായി വിലയിരുത്താതെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.
സംസ്ഥാന സർക്കാറിൻരെ ദൈനംദിന ചെലവുകൾ പോലും ഒരുപരിധി വരെ നടന്ന് പോകുന്നത് മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തിൽ മാത്രമാണ് സർക്കാരിന്റെ കണ്ണ്. പുതിയ മദ്യനയത്തിൽ ബാറുകളുടെ ഫീസ് വർധന സംബന്ധിച്ചും തീരുമാനമുണ്ടാകും. ബാറുകളുടെ ലൈസൻസ് ഫീസിൽ 5 ലക്ഷംരൂപ വർധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നു. പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു മുൻപുള്ള ധാരണ. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭായോഗം തീരുമാനിക്കും.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ തത്കാലം ഒഴിവാക്കില്ല. ഡ്രെ ഡേയ്‌ക്ക് തലേദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സർക്കാരിനും കാര്യമായ നഷ്ടമില്ലാത്തതിനാലാണ് ഡ്രൈ ഡേ തുടരുന്നത്. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു
Comments