കൊച്ചി: സഹോദരനിൽ നിന്ന് ഗർഭണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. ഏഴ് മാസം പിന്നിട്ട ഗർഭമായതിനാലായിരുന്നു വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ 15-കാരിയ്‌ക്ക് നേരിടേണ്ടി വന്നേക്കാവുന്ന മാനസികവും ശാരീരികവുമായ സങ്കീർണതകൾ പരിഗണിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് കോടതി വിശദമായി പരിശോധിച്ചിരുന്നു. 32 ആഴ്ച പിന്നിട്ട ഗർഭവുമായി മുന്നോട്ട് പോയാൽ പെൺകുട്ടി നേരിട്ടേക്കാവുന്ന സങ്കീർണതകളെക്കുറിച്ച് വിശദമായ റിപ്പോർട്ടായിരുന്നു മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ചത്. പെൺകുട്ടി മാനസികമായും ശാരീരികമായും ഗർഭച്ഛിദ്രത്തിന് യോഗ്യയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
റിപ്പോർട്ടിനെ അനുകൂലിച്ച ഹൈക്കോടതി കാലതാമസം കൂടാതെ ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന സംഘത്തിന് നിർദേശം നൽകി.
Comments