കൊല്ലം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ ഇടത് അദ്ധ്യാപക സംഘടന നേതാവ് സ്ഥാനാർത്ഥിയായത് വ്യാജ മേൽവിലാസത്തിൽ. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിലാണ് എകെജിസിടി നേതാവ് ഡോ. ടി സുഭാഷ് വ്യാജ മേൽവിലാസത്തിൽ സ്ഥാനാർത്ഥിയായത്.
കാലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിലുള്ള പട്ടാമ്പി ഗവ. കോളേജിൽ പ്രിൻസിപ്പലായിരിക്കേയാണ് ഡോ. ടി സുഭാഷ് കേരളയിൽ സെനറ്റ് അംഗത്വത്തിന് നാമനിർദേശപത്രിക നൽകിയത്. തിരുവനന്തപുരം മലയൻകീഴ് മാധവകവി മെമ്മോറിയൽ ഗവ. കേളേജ് പ്രിൻസിപ്പലായിരുന്ന ഡോ. സുഭാഷിനെ ജനുവരി ഒന്നിന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് പ്രിൻസിപ്പലാക്കി മാറ്റിയിരുന്നു. ഇത് മറച്ചുവെച്ചാണ് മലയൻകീഴിലെ പ്രിൻസിപ്പലാണ് എന്ന് കാണിച്ച് ഏപ്രിലിൽ സെനറ്റിലേക്ക് അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം സർവകലാശാല സ്ഥാനാർത്ഥിത്വം അംഗീകരിച്ച് പട്ടികയിൽ സുഭാഷിന്റെ പേരുൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ പരാതി ഉയർന്നതോടെ പട്ടികയിൽ നിന്ന സുഭാഷിന്റെ പേര് ഒഴിവാക്കി തടിതപ്പുകയായിരുന്നു. മൂന്ന് സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽ ഡോ.സുഭാഷ് അടക്കം മൂന്ന് സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേരെയും വിജയികളായി പ്രഖ്യാപിക്കേണ്ടതിന് പകരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ നിന്ന് സുഭാഷിന്റെ പേര് ഒഴിവാക്കി സർവകലാശാല തടിതപ്പി.
കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ ഡോ. സുഭാഷ് കാലിക്കറ്റ് സർവകലാശാലയിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് അദ്ധ്യാപക, അനദ്ധ്യാപക, പ്രിൻസിപ്പൽമാരുടെ പട്ടിക നൽകാനും കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്താൻ സമയം അനുവദിച്ചിരുന്നെങ്കിലും സുഭാഷ് തിരുത്താൻ തയ്യാറായില്ല. തുടർന്ന് പട്ടാമ്പിയിലേക്ക് മാറ്റിയ സുഭാഷിനെ മെയ് ആറിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലായും നിയമിച്ചു. ഈ സ്ഥലം മാറ്റത്തിലൂടെ സംശയമുണ്ടാകാതെ സുഭാഷിനെ സെനറ്റിലെത്തിക്കാനായിരുന്നു നീക്കം.
Comments