ഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിന് മുന്നിൽ നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെപ്പറ്റി അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാക ഖാലിസ്ഥാൻ തീവ്രവാദികൾ നശിപ്പിച്ചിരുന്നു. ഈ അക്രമങ്ങളെപ്പറ്റി അന്വേഷിക്കാനാണ് എൻഐഎയിലെ അഞ്ചംഗ സംഘം ലണ്ടനിലെത്തുന്നത്. എൻഐഎ സംഘം ഇന്ത്യയിൽ നിന്നും ലണ്ടനിലേയ്‌ക്ക് പുറപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
ഖാലിസ്ഥാൻ ബന്ധമുള്ളവരുടെ വിവരങ്ങൾ എൻഐഎ സംഘത്തിന്റെ പക്കലുണ്ട്. ഈ വിവരങ്ങൾ ബ്രിട്ടീഷ് അധികാരികൾക്കും ലണ്ടനിലെ സുരക്ഷാ ഏജൻസികൾക്കും കൈമാറുമെന്നുമാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് നേരത്തെ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു.
ഈ വർഷം മാർച്ച് 19 നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിലെ ത്രിവർണ്ണ പതാക ഒരു കൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോകളും ഇവർ പ്രചരിപ്പിച്ചിരുന്നു. തീവ്ര സിഖ് മതപ്രഭാഷകനും ഖാലിസ്ഥാൻ അനുഭാവിയുമായ അമൃതപാൽ സിംഗിനെ മോചിപ്പിക്കണമെന്നതായിരുന്നു ഖാലിസ്ഥാൻ പതാകയുമായി വന്ന പ്രതിഷേധക്കാരുടെ ആവശ്യം.
Comments