ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്‌കീമിന് കീഴിൽ നൽകി വരുന്ന സബ്‌സിഡി കുറയ്‌ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജൂൺ മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സബ്‌സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ജൂൺ ഒന്നിനോ അതിന് ശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പുതിയ മാറ്റം ബാധകമായിരിക്കും.
ഇലക്ട്രിക് 2 വീലറുകൾ, 3 വീലറുകൾ, 4-വീലർ പാസഞ്ചർ കാറുകൾ, ഇ-ബസുകൾ എന്നിവയ്‌ക്ക് രാജ്യവ്യാപകമായി സ്വീകാര്യത വർദ്ധിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സുസ്ഥിര വളർച്ച കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിനും അതുവഴി വ്യവസായ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ഈ നടപടി പരിസ്ഥിതിക്കും രാജ്യത്തെ സമ്പദ്വ്യവസ്ഥയ്‌ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹൻ പോർട്ടലിലെ കണക്കൾ പ്രകാരം, മെയ് മാസത്തിൽ ഇതുവരെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഏകദേശം 39,000 യൂണിറ്റിലെത്തി. 2026-ഓടെ സബ്‌സിഡികൾ ഇല്ലാതെ തന്നെ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മാസം വരെയുള്ള കണക്കുകൾ പ്രകാരം ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഇലക്ട്രിക് വാഹനവിൽപ്പനയുടെ കാര്യത്തിൽ മുൻപിൽ. 21,845 ഇലക്ട്രോണിക് വാഹനങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ വിറ്റത്. ഇതിൽ മുന്നിൽ ഒല കമ്പനിയാണ്. ആംപിയർ, ടിവിഎസ് മോട്ടോഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി, മൂന്നാം സ്ഥാനം ടിവിഎസിനും ഏതർ നാലാം സ്ഥാനത്തുമാണ്.
Comments