ന്യൂഡൽഹി: യുഎപിഎ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. ലുധിയാന സ്വദേശി കശ്മീർ സിംഗ് ഗൽവാഡി എന്ന ‘ബൽബീർ സിംഗിനെതിരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഗൽവാഡി ഒളിവിലാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എൻഐഎ തിരയുന്നയാളാണെന്നും എൻഐഎ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റ് 20-ന് രജിസ്റ്റർ ചെയ്ത കേസിൽ ഗൽവാഡി ഒളിവിലാണ്. ഐപിസി സെക്ഷൻ 120-ബി, 121, 121-എ, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് സെക്ഷൻ 17, 18, 18-ബി, 38 എന്നിവ പ്രകാരമുള്ള കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.
പ്രതിയുടെ രണ്ട് ചിത്രങ്ങളും എൻഐഎ പുറത്തുവിട്ടു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആളുകൾക്ക് ഇമെയിൽ വിലാസങ്ങൾക്ക് പുറമെ ഡൽഹി ആസ്ഥാനത്തെയും ചണ്ഡീഗഡ് ബ്രാഞ്ച് ഓഫീസിലെയും ടെലിഫോൺ, വാട്ട്സ്ആപ്പ്, ടെലിഗ്രാം നമ്പറുകൾ എൻഐഎ പങ്കിട്ടു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചു.
Comments