തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്‌ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്‌സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്‌മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്.
ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്‌പെൻഡ് ചെയ്തത്. ഷൈജുവിനെ 5 വർഷത്തേക്ക് സർവ്വകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്നതിന്റെ സാമ്പത്തിക നഷ്ടം പ്രിൻസിപ്പാളിൽ നിന്നും എസ്എഫ്‌ഐ നേതാവിൽ നിന്നുമായി ഈടാക്കണമെന്നും യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ചു.
പ്രിൻസിപ്പാളായ ഷൈജുവിന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ നിയമ വിദഗ്ധർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചതായി കോളേജ് മാനേജർ റവ.ഡോ.ക്രിസ്റ്റൽ ജയരാജ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ അനഘയ്‌ക്ക് പകരം എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറി ആയിരുന്ന എ.വിശാഖിന്റെ പേരുനൽകിയത് എന്തെങ്കിലും സമ്മർദത്തിന്റെ ഭാഗമായാണോ എന്നും എന്തുകൊണ്ട് ഇതു സംഭവിച്ചെന്നുമാണ് സമിതി അന്വേഷിക്കുക.
Comments