തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് അറിയിച്ച് ബസുടമകൾ. ഇന്ന് രാവിലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച് പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.
ഒരു രൂപയ്ക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകണമെന്ന നിലപാട് മാറ്റണം, പെർമിറ്റ് പുതുക്കി നൽകിയില്ലെങ്കിൽ ഈ ബസുകൾ എന്തു ചെയ്യും തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് ബസുടമകൾ.
വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ചർച്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബസുടമകൾ വ്യക്തമാക്കി.
Comments