തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്‌ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെ ട്രേയിലെയും വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അടഞ്ഞ് കിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ചെടിച്ചട്ടികൾ, ടാങ്കുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പെരുകാൻ സാധ്യത കൂടുതലാണ്. അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. പനി ബാധിച്ചാൽ സ്വയം ചികിത്സിക്കാൻ പാടില്ല. പനി ബാധിച്ച് ഒരുപാട് നാളു കഴിഞ്ഞാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ ഉടൻ ആശുപത്രിയിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.















