പത്തനാപുരം: കൊല്ലം പത്തനാപുരത്ത് സിപിഎം- സിപിഐ അംഗങ്ങൾ തമ്മിൽത്തല്ലി. സിപിഎം അംഗവും സിപിഎം വിട്ട് സിപിഐയിലെത്തിയ പ്രവർത്തകനുമാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിനവസാനം സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായർ രാത്രി 11-നാണ് സഖാക്കളുടെ പരസ്യ ഏറ്റുമുട്ടൽ. സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണ് നഷ്ടമായത്.
പാർട്ടി വിട്ടതു മുതൽ മഹേഷുമായി സിപിഎം പ്രവർത്തകർ തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11-ന് മൂലവട്ടം ജംഗ്ഷനിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ മഹേഷിന്റെ കൈവിരലിൽ സിപിഎം അംഗം കടി മുറുക്കി. മഹേഷിന്റെ നിലവിളി കേട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല.
അരമണിക്കൂറിന് ശേഷമാണ് വിരലിൽ നിന്നും സിപിഎം മെമ്പർ കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്. നാട്ടുകാരും മഹേഷിന്റെ ബന്ധുക്കളും സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. ഒടുവിൽ, അർദ്ധ രാത്രിയിൽ നടത്തിയ തിരച്ചിലിലാണ് കടിച്ചെടുത്ത ശേഷം സിപിഎം അംഗം തുപ്പിക്കളഞ്ഞ മഹേഷിന്റെ വിരൽ നാട്ടുകാർ കണ്ടെടുത്തത്.
Comments