ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായും കമ്മീഷനെതിരെ മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവനയാണ് ഖാർഗെയുടേതെന്നും അനുചിതവും അനാവശ്യവുമായ വാക്കുകളാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ആരോപണങ്ങൾ നിഷേധിച്ച പോൾ ബോഡി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആവർത്തിക്കരുതെന്നും താക്കീത് നൽകി.
ചരിത്രത്തിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തവണത്തേതെന്നായിരുന്നു ഖാർഗെയുടെ പരാമർശം. പോളിംഗ് ബോഡി പുറത്തുവിട്ട കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും ഖാർഗെ പറഞ്ഞു. ഇൻഡി മുന്നണി നേതാക്കൾക്ക് അയച്ച കത്തിലായിരുന്നു ഖാർഗെയുടെ ആരോപണം.
നേരത്തെ രാജ്യത്ത് തെരഞ്ഞെടുപ്പുകൾ നടന്ന സമയത്തും കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് തെറ്റായ വിവരണങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ പ്രസ്താവനകളുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ പണ്ടെപ്പോഴോ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ (EVM) ആണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്നായിരുന്നു കർണാടക നിയമസഭാ വോട്ടെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയുടെ ആരോപണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തകർക്കുന്ന വിധത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് തീർത്തും നിരാശാജനകമാണെന്നും ദേശീയ രാഷ്‌ട്രീയ പാർട്ടിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും ഖാർഗെയ്ക്ക് അയച്ച നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കുന്നു.