ചെന്നൈ: വന്ദേഭാരതിന് നേരെ കല്ലേറ് കൂടുന്നു. ആറ് മാസത്തിനുള്ളിൽ 64 ചില്ലുകൾ മാറ്റി. മൈസൂരു-ചെന്നൈ പാതയിലോടുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറ് വർദ്ധിക്കുന്നത്. 2022 നവംബർ 11-നാണ് ചെന്നൈ മൈസുരു പാതയിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ആറ് മാസത്തിനിടെ 64 ജനാല ചില്ലുകളാണ് മാറ്റേണ്ടി വന്നത്.
തമിഴ്നാട്ടിലും കർണാടകയിലും വന്ദേഭാരതിനെതിരെ കല്ലെറിഞ്ഞവരിൽ കൂടുതലും പ്രായ പൂർത്തിയാകാത്തവരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ വന്ദേഭാരതിന് നേരെയുള്ള കല്ലേറ് സംഭവത്തിൽ ഏഴ് വ്യത്യസ്ത കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 80 ശതമാനത്തോളം കല്ലേറും നടന്നിട്ടുള്ളത് ബെംഗളുരു ഡിവിഷന് കീഴിലാണ്. ബെംഗളുരു ഡിവിഷന് കീഴിൽ നടന്ന സംഭവങ്ങളിൽ മാത്രമായി 26 ജനാല ചില്ലുകളാണ് മാറ്റിവയ്ക്കേണ്ടി വന്നത്.
ജനുവരി 1 മുതൽ മെയ് 10 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മറ്റ് ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറ് സംഭവങ്ങൾ 45 എണ്ണം മാത്രമാണ്. വന്ദേഭാരതിന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും റെയിൽവേ വിശദീകരിച്ചു.
Comments