മലപ്പുറം: ജീവിതകാലം മുഴുവൻ സിപിഎം പാർട്ടിക്കുവേണ്ടി ജീവിച്ച് അതേ പാർട്ടിയുടെ അവഹേളനം ഏറ്റു വാങ്ങി ജീവനൊടുക്കുകയായിരുന്നു മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പറോട്ട്. പാർട്ടിക്കുവേണ്ടി സ്വന്തം സ്വത്തും പണവും നൽകിയപ്പോഴും റസാഖ് അറിഞ്ഞിരുന്നില്ല ഈ പാർട്ടി കാരണം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ ശ്രമിക്കുമ്പോഴും അവഗണനയായിരുന്നു പാർട്ടിയിൽ നിന്നും. ഇതിനിടെ സിപിഎമ്മിന്റെ എസ് ഡി പി ഐ ബന്ധത്തെ ചോദ്യം ചെയ്തതോടെ പാർട്ടിയുമായി തർക്കത്തിലാകുകയായിരുന്നു. ഇതിന്റെ ഒടുവിലാണ് റസാഖിന്റെ മരണം.
സിപിഎം സഹയാത്രികനായ റസാഖിനും ഭാര്യയ്ക്കും മക്കളില്ല. അതുകൊണ്ട് തന്നെ ഇവർക്ക് സ്വന്തമായിട്ടുള്ള വീട് ഇഎംഎസ് സ്മാരകം പണിയാനായി സിപിഎമ്മിന് എഴുതിക്കൊടുക്കുകയായിരുന്നു. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. അതിനാൽ തന്നെ ഇദ്ദേഹത്തിന് നിരവധി ബന്ധങ്ങളും ഉണ്ടായിരുന്നു.
റസാഖിന്റെ വീടിന്റെ സമീപത്ത് പ്രവർത്തിച്ചു വന്നിരുന്ന മാലിന്യപ്ലാന്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി പലതവണ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിരുന്നു. സിപിഎമ്മുകാരനായിട്ടു കൂടി ഭരണനേതൃത്വം അദ്ദേഹത്തെ അവഗണന മാത്രമായിരുന്നു.
സഹോദരൻ മരണപ്പെട്ട ദു:ഖത്തിലായിരിക്കുന്ന അവസരങ്ങളിൽ പോലും കൃത്യമായ തെളിവുകൾ സഹിതം അദ്ദേഹം പഞ്ചായത്തിനും മുതിർന്ന ഉദ്യഗസ്ഥരെയും സമീപിച്ച് നൽകിയിരുന്നു. എന്നാൽ ആരും ഇടപെടാത്തതിനാൽ റസാഖ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇതിനെ സംബന്ധിച്ച പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരുന്നു.
‘ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ‘സാംസ്കാരിക’ കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ഒരു വിഷയമാണ്. ഈ സീസൺ മനസ്സിലാക്കിയാണ് പ്ലാസ്റ്റിക് മാലിന്യ മാഫിയ പുളിക്കൽ പഞ്ചായത്തിലും പിടിമുറുക്കിയിരിക്കുന്നത്.വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്ന MSME യെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതൽ പുളിക്കൽ പഞ്ചായത്ത് വാർഡ് 14/272 B യിൽ നടക്കുന്ന സംരംഭം. എംഎസ്എംഇയിൽ പിസിബി അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണം, സംസ്ക്കരണം. കാരണം ജനവാസ മേഖലയാണത്. എന്നാൽ അവിടെ നടക്കുന്നതോ? MSME യുടെ പേരിൽ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്. ഇതിന്റെ പങ്കുപറ്റാൻ ഉദ്യോഗസ്ഥരും. അവസരമൊരുക്കുന്നത് പുളിക്കൽ തദ്ദേശ ഭരണ സ്ഥാപനവും. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരും.’ എന്നായിരുന്നു റസാഖ് അവസാനമായി പങ്കുവെച്ച പോസ്റ്റ്.
താൻ നൽകിയ പരാതിക്കു നടപടിയുണ്ടാകാത്തതിൽ മനംനൊന്ത് തനിക്ക് നീതി നിഷേധിച്ച സിപിഎം ഭരിക്കുന്ന പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിക്കുകയാിരുന്നു അദ്ദേഹം. താൻ പഞ്ചായത്തിന് നൽകിയ പരാതികളുടെ ഫയൽ മൃതദേഹത്തിനു സമീപം വച്ചാണു ഇയാൾ ആത്മഹത്യചെയ്തത്. ഇത് പഞ്ചായത്തിനും സിപിഎമ്മിനു എതിരായ കുറ്റപത്രമായി തന്നെയാണെന്നാണ് സൂചന.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപ് മരണപ്പെട്ടത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണം. റസാഖിന്റെ പരാതിയെ അടക്കം അവഗണിച്ചതോടെ അദ്ദേഹം കടുത്ത മനോവിഷമത്തിലാകുകയായിരുന്നു. താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങളും നടത്തിയിരുന്നു. ഇതിന് മറുപടിയായി പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. റസാഖിന്റെ മരണത്തിന് പഞ്ചായത്ത് ഭരണ സമിതിയാണ് എന്നാരോപിച്ചു യുഡിഎഫും പ്രതിപക്ഷ പാർട്ടികളുമെല്ലാം പ്രതിഷേധിച്ചു രംഗത്തുണ്ട്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
Comments