ഈറോഡ് : മണ്ണുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഭവാനി സാഗർ ഡാമിൽ കനത്ത വേനലിൽ ജലനിരപ്പ് നന്നേ താഴ്ന്നതിനെത്തുടർന്ന് പൗരാണിക നിർമ്മിതികൾ ദൃശ്യമായി. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ഡാം റിസർവോയർ പ്രദേശത്തെ 600 വർഷം പഴക്കമുള്ള ദനായികൻ കോട്ട, മാധവരായ പെരുമാൾ, സോമേശ്വരർ, മംഗളാംബികൈ ക്ഷേത്രങ്ങൾ എന്നിവയാണ് അണക്കെട്ടിലെ വെള്ളം കുറഞ്ഞതിനെ തുടർന്ന് ദൃശ്യമായിവരുന്നത്.
അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ് പ്രദേശത്ത് താമസിച്ചിരുന്ന ആളുകളുടെ ആരാധനാലയങ്ങളായിരുന്നു ഈ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾ ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് നിർമ്മിച്ചതെന്ന് ചരിത്ര രേഖകളും ലിഖിതങ്ങളും പറയുന്നു. അണക്കെട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ റിസർവോയർ പരിസരത്ത് താമസിച്ച ഗ്രാമീണർ അവിടെ നിന്ന് മാറേണ്ടി വന്നു. അവർ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹങ്ങൾ മറ്റൊരിടത്ത് കൊണ്ടുവന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു.
1955-ൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കമ്മീഷൻ ചെയ്തതോടെ പൂർണമായും കല്ലിൽ നിർമിച്ച ക്ഷേത്രങ്ങളും മണ്ഡപങ്ങളും അണക്കെട്ടിലെ വെള്ളത്തിൽ മുങ്ങി. കാലക്രമേണ അത് നശിക്കാൻ തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 105 അടിയിൽ നിന്ന് 50 അടിക്ക് താഴെക്ക് താഴുമ്പോൾ, ദനായികൻ കോട്ടൈ മാധവരായ പെരുമാൾ ക്ഷേത്രം, സോമേശ്വരർ, മംഗളാംബികൈ ക്ഷേത്രങ്ങൾ എന്നിവ പുറത്ത് കാണാൻ തുടങ്ങും.
2018 ൽ, ജലനിരപ്പ് താഴ്ന്നപ്പോൾ, ഈ ക്ഷേത്രങ്ങൾ ദൃശ്യമായിരുന്നു. അതിനുശേഷം കഴിഞ്ഞ 6 വർഷങ്ങളിൽ ജലനിരപ്പ് കുറയാത്തതിനാൽ ക്ഷേത്രങ്ങൾ തെളിഞ്ഞിരുന്നില്ല. ഇപ്പോൾ ജലനിരപ്പ് 46 അടിയായി താഴ്ന്നപ്പോൾ, ദനായ്‌ക്കൻ കോട്ടയുടെ ഭാഗങ്ങളും, മാധവരായ പെരുമാൾ ക്ഷേത്രം പൂർണ്ണമായും ദൃശ്യമാണ്. ക്ഷേത്രം 68 വർഷമായി വെള്ളത്തിൽ മുങ്ങികിടക്കുന്നതിനാൽ മേൽക്കൂരയുടെ ഒരു ഭാഗവും പുറം മതിലും തകർന്നു. ലിഖിതങ്ങളും കൊത്തുപണികളുമുള്ള തകർന്ന തൂണുകൾ ക്ഷേത്രത്തിന് ചുറ്റും ചിതറിക്കിടക്കുന്നത് കാണാം. ജലനിരപ്പ് 6 മുതൽ 10 അടി വരെ താഴ്ന്നാൽ, സോമേശ്വരർ, മംഗളാംബികൈ ക്ഷേത്രങ്ങളും പീരങ്കിയും പൂർണ്ണമായി കാണാൻ കഴിയും.
ഈ പ്രദേശം ഹൊയ്‌സാല ഭരണാധികാരികളുടെ കീഴിലായിരുന്നു. ഹൊയ്‌സാല സാമ്രാജ്യത്തിലെ അവസാനത്തെ മഹാനായ രാജാവ് വീര ബല്ലാല മൂന്നാമൻ (1292-1342) ഭരിച്ചപ്പോൾ സൈന്യാധിപനായിരുന്ന മാധവ പെരുമാൾ ദണ്ഡനായകനെ ഈ പ്രദേശം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം നദിക്കരയിൽ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് ദണ്ഡനായക കോട്ട പണിതു. കാലക്രമേണ, കോട്ടയുടെ പേര് ദനായികൻ കോട്ടയായി. 1338-ൽ മാധവ പെരുമാൾ ദണ്ഡനായകൻ നീലഗിരിയും വയനാടും ഭരിച്ചിരുന്ന കാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
ഈ പ്രദേശം പിന്നീട് വിജയനഗര സാമ്രാജ്യവും ടിപ്പു സുൽത്താനും ഭരിച്ചു. 1790 മുതൽ 1792 വരെ നടന്ന മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ 1790 സെപ്തംബർ 13 നും 15 നും ഇടയിൽ നടന്ന സത്യമംഗലം യുദ്ധവും ഈ കോട്ടയ്‌ക്ക് സമീപമാണ് നടന്നത്. പിന്നീട് ബ്രിട്ടീഷുകാർ ഈ പ്രദേശം പിടിച്ചെടുത്തു, തുടർന്ന് അന്ന് മൈസൂർ പ്രവിശ്യയുടെ ഭാഗമായിരുന്ന നീലഗിരി മദ്രാസ് പ്രവിശ്യയിൽ ലയിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ തമിഴ്‌നാട്ടിൽ ഏറ്റെടുത്ത ആദ്യത്തെ പ്രധാന ജലസേചന പദ്ധതിയാണ് ലോവർ ഭവാനി പദ്ധതി. ഭവാനിയാറും മായാറും സംഗമിക്കുന്നിടത്ത് 1948-ൽ ആരംഭിച്ച ഭവാനിസാഗർ അണക്കെട്ടിന്റെ നിർമ്മാണം1955-ൽ പൂർത്തീകരിച്ചു. ഡാം റിസർവോയർ പരിധിയിലെ ജലസമാധിയടഞ്ഞ പത്തിലധികം ഗ്രാമങ്ങളിലെ അന്തേവാസികളായിരുന്നവർക്ക് സർക്കാർ ബന്നാരി വനമേഖലയിൽ ഭൂമി നൽകി. അണക്കെട്ടിനുള്ളിലെ പുരാതന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ സുരക്ഷിതമായി പുറത്തെടുത്ത് ഡാമിന്റെ വലതുവശത്ത് ഭവാനിസാഗറിൽ ഒരു ക്ഷേത്രം നിർമ്മിച്ച് 1953-ൽ പ്രതിഷ്ഠ നടത്തി.
ഭവാനിസാഗർ അണക്കെട്ട് സംരക്ഷിത പ്രദേശമായതിനാൽ അണക്കെട്ടിലേക്കും റിസർവോയർ ഏരിയയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ചിലർ രഹസ്യമായി മാധവരായ പെരുമാൾ ക്ഷേത്രത്തിലെത്തി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതോടെയാണ് ക്ഷേത്രം ദൃശ്യമായ വിവരം പുറം ലോകം അറിഞ്ഞത്.
ബോട്ടിലും മറ്റും സന്ദർശകരെ ദണയ്‌ക്കൻകോട്ടൈ കോട്ടയിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലസംഭരണിയിൽ മുതലകളുടെ സാന്നിധ്യമുണ്ടെന്നും, ഇത് മൂലം ദനായ്‌ക്കൻ കോട്ടയിലേക്ക് പോകരുതെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ മുന്നറിയിപ്പ് ബാനർ സ്ഥാപിച്ചിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Photo Courtesy: veludharan.blogspot.com