മുംബൈ: നടൻ സൽമാൻഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ചൗധരിയാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. കേസിലെ മുഖ്യ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ് ചൗധരിയാണെന്ന് കണ്ടെത്തി.കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ചൗധരി.
മുഹമ്മദ് ചൗദരിയുടെ അറസ്റ്റ് കേസിൽ ഏറെ നിർണായകമായിരിക്കുകയാണ്. പ്രതികളുടെ ഗൂഡാലോചനയിലും മുഹമ്മദ് ചൗധരി പങ്കെടുത്തതായാണ് വിവരം. കേസിലെ പ്രതിയായ ഒരാൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുഖ്യ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ അനൂഷ് ഥാപ്പനാണ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തത്. മെയ് 1 നായിരുന്നു ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.