ലക്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേയ്‌ക്ക് വിമാന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാൺപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൺപൂർ ടെർമിനലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതോടെയാണ്് പൊതുജനങ്ങൾക്കായി വിമാനത്താവളം തുറന്നു നൽകിയത്.
സംസ്ഥാനത്ത് നിലവിൽ 11 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11 വിമാനത്താവളങ്ങൾ കൂടി ആരംഭിക്കും. നിലവിൽ 59 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചിരുന്നു വരും നാളുകളിൽ 122 പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്യും. കൂടാതെ, കാൺപൂരിനെ അലിഗഡിലെ പാന്ത്‌നഗറുമായി ബന്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്ത് മൊത്തത്തിൽ 22 പുതിയ വിമാനത്താവളങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സംസ്ഥാനത്ത് ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നിലവിൽ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വരും കാലങ്ങളിൽ ജെവാർ, അയോദ്ധ്യ എന്നിവടങ്ങളിൽ വിമാനത്താവളങ്ങൾ സജ്ജമാക്കും. കാൺപൂരിലെ വിമാനത്താവളം നിർണായക ഘടകമായി മാറിയിരിക്കുന്നു. 65,000 ചതുരശ്ര അടിയിലാണ് വിമാനത്താവളം സജ്ജീകരിച്ചിരിക്കുന്നത്. മൂൻപ് 3,000 യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന ടെർമിനലിൽ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments