ആലപ്പുഴ: അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലയ്‌ക്ക് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് രാസവസ്തുക്കളുടെ ഗന്ധം പടർന്നത് ആശങ്ക ഉയർത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തും കൊല്ലത്തും സമാനരീതിയിൽ തീപിടിത്തമുണ്ടായിരുന്നു. നഗരത്തെ മുൾമുനയിൽ നിർത്തിയായിരുന്നു കൊല്ലം ഉളിയക്കോവിലിൽ മരുന്ന് സംഭരണ ശാലയിൽ തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് 75 കുടുംബാംഗങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരുന്നു. 20 ഫയർ എൻജിനുകളായിരുന്നു രക്ഷാ പ്രവർത്തനത്തിനായി അന്ന് എത്തിയിരുന്നത്. മരുന്നുകൾ കത്തിയതോടെ പ്രദേശത്ത് അസഹ്യമായ ചൂട് അനുഭവപ്പെടുകയും ഇത് തീയണയ്‌ക്കുന്നതിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. വിവിധ വാക്‌സിനുകൾ ഉൾപ്പെടെ സംഭരണ ശാലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് കോടിയുടെ മരുന്നുകളാണ് അന്ന് കത്തി നശിച്ചത്. അഗ്നി രക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിപ്പിച്ചിരുന്നതെന്നും ഇതിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന് വീഴ്ച സംഭവിച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു. കൂടാതെ ഗോഡൗണിന് എൻഒസി ഇല്ലെന്നും കണ്ടെത്തിയിരുന്നു. അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീ വ്യാപിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചായിരുന്നു അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് കിൻഫ്രാ പാർക്കിൽ തീ പിടിത്തമുണ്ടാകുന്നത്. ഇവിടെയും മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാല പ്രവർത്തിച്ച ഗോഡൗണിനായിരുന്നു തീപിടിച്ചത്. മരുന്ന് സംഭരണ ശാല പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരമുണ്ടായിരുന്നില്ലെന്ന് അന്ന് സ്ഥലം സന്ദർശിച്ച ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ പരാമർശിച്ചിരുന്നു. കൂടാതെ കെട്ടിടത്തിൽ തീയണയ്‌ക്കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടമാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ ഒന്നരെയോടെയായിരുന്നു സംഭവം. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയായിരുന്നു തീയണച്ചത്. തീ നിലച്ചെങ്കിലും പ്രദേശത്ത് വൻതോതിൽ പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Comments