ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ ഭാര്യയ്‌ക്ക് ജോലി നിഷേധിച്ച് സംസ്ഥാന സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ, നേരത്തെയുള്ള ജീവനക്കാരുടെ താത്കാലിക നിയമന ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രവീണിന്റെ ഭാര്യ നൂതന കുമാരിയുടെ നിയമനവും സർക്കാർ റദ്ദാക്കിയത്.
കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികതയിലേയ്‌ക്കാണ് നൂതന കുമാരിക്ക് ബിജെപി സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തിന് കീഴിൽ മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ അസിസ്റ്റന്റായി ഇവരെ നിയമിച്ചു. എന്നാൽ കോൺഗ്രസിന് ഭരണം ലഭിച്ചതോടെ താത്കാലിക ജീവനക്കാരെ ഒഴിവാക്കുകയായിരുന്നു.
2022 ജൂലൈ 26-നാണ് നൂതനയുടെ ഭർത്താവ് പ്രവീൺ കുമാർ നെട്ടാരുവിനെ സുള്ള്യയിൽ വച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ അതിക്രൂരമായി വെട്ടിക്കൊന്നത്. കേസിൽ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവീണിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയിരുന്നു.
Comments