ഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവമത പ്രാർത്ഥനയും നടന്നു. വിവിധ മതപുരോഹിതന്മാർ പ്രാർത്ഥനയോടെ ആശിർവാദമരുളി. ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാർലമെന്റിൽ നടന്നത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രൈസ്തവ മതം, ഇസ്ലാം മതം, സിക്ക് മതം, ജൂത മതം, സൊറോസ്ട്രിയൻ മതം, ബഹായി മതം തുടങ്ങിയ മതങ്ങളിലെ പ്രാർത്ഥനകളാണ് പാർലമെന്റിൽ മുഴങ്ങിയത്.
ഹോമത്തോടും പൂജയോടും കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. രാവിലെ 7.30-ന് മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി പരിപാടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാദ്ധ്യക്ഷൻ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 8.30 നും 9 നും ഇടയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ ചരിത്രപ്രസിദ്ധമായ ചെങ്കോലും പ്രധാനമന്ത്രി സ്ഥാപിച്ചു.
തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ്, പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ ചടങ്ങിൽ നരേന്ദ്രമോദി ആദരിച്ചു. ഇതിനു ശേഷമാണ് സർവമത പ്രാർത്ഥനാ നടന്നത്.















