തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥാ വകുപ്പ്. കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 40-മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടൽക്ഷോഭം ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് മാറിതാമസിക്കാൻ ജനങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കടലിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദസഞ്ചാരവും പൂർണമായി ഒഴിവാക്കാനും നിർദ്ദേശമുണ്ട്. വരും മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നീജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്തും, മാലദ്വീപ് പ്രദേശത്തും ശക്തമായ കാറ്റ് വീശാനും പ്രതികൂല കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. തെക്ക് തമിഴ്നാട്, കന്യാകുമാരി, ഗൾഫ് ഓഫ് മന്നാർ, ശ്രീലങ്ക തീരങ്ങളിൽ മെയ് 31-മുതൽ ജൂൺ 1വരെ മണിക്കൂറിൽ 45-മുതൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്‌ച്ച കേരളാതീരത്ത് രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.














