അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ കളിച്ച ഫൈനലിൽ ഡെക്കവർത്ത് ലൂയിസ് നിയമ പ്രകാരം 15 ഓവറിൽ 171 റൺസായിരുന്നു ചെന്നൈയ്‌ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. പ്രവചനാതീതമായിരുന്ന മത്സരത്തിന്റെ അവസാന പന്തിൽ ചെന്നൈ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് മികച്ച രീതിയിലായിരുന്നു കളിച്ചത്. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്.
കഴിഞ്ഞ കളികളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസുമായി ഏഴാം ഓവറിൽ മടങ്ങി. ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്. ഓഫ് സൈഡിൽ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റിൽ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തിൽ ധോണി സ്റ്റംപ് ചെയ്യുമ്പോൾ ഗിൽ ക്രീസിന് പുറത്തായിരുന്നു.
മൂന്നമനായി ക്രീസിലെത്തിയ സായി സുദർശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹയെയും ഹാർദ്ദികിനെയും കൂട്ട് പിടിച്ചുള്ള സുദർശന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു നിന്നു. സെഞ്ച്വറി തികയ്‌ക്കാൻ നാല് റൺസ് മാത്രം അവശേഷിക്കെയാണ് മതീഷ പതിരാനെ ലെഗ് ബൈ വിക്കറ്റിൽ കുടുക്കി സുദർശനെ പുറത്താക്കിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഉൾപ്പെയാണ് 47 പന്തിൽ 96 റൺസ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.മതീഷ പതിരാന രണ്ടു വിക്കറ്റും ചാഹർ,ജഡേജ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്‌ത്തി.
ചെന്നൈയ്‌ക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ ഋതുരാജ് ഗ്വെയ്ഗ്വാദും ഡെവോൺ കോൺവേയും ചേർന്ന് നൽകിയത്. ഋതുരാജ് 26 റൺസും കോൺവേ 47 റൺസും നേടി. എന്നാൽ നിർണായക ഘട്ടത്തിൽ ബാറ്റിൽ കൊണ്ട് വെടിക്കെട്ട് നടത്തി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത് ശിവം ഡുബെ, രഹാനെ, റായുഡു, ജഡേജ എന്നിവരായിരുന്നു. അവസാന ഓവറിൽ 13 റൺസായിരുന്നു വിജയത്തിനായി ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തിൽ 10 റൺസും. അഞ്ചാം പന്തിൽ സിക്‌സറും അവസാന പന്തിൽ ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വിജയത്തിനിടയിലും ചെന്നൈ ആരാധകരെ നിരാശരാക്കിയത് ക്യാപ്റ്റൻ ധോണിയുടെ പ്രകടനം തന്നെയായിരുന്നു. 12.4 ഓവറിൽ 149 ന് നാല് എന്ന നിലയ്‌ക്ക് നിൽക്കുമ്പോഴായിരുന്നു ധോണി ക്രീസിലേക്ക് എത്തിയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലറിന് ക്യാച്ച് നൽകി വീണ്ടും ബെഞ്ചിലേക്ക് മടങ്ങുകയായിരുന്നു.
ഇതോടെ ഏറ്റവും കൂടുതൽ കപ്പ് നേടിയ ടീം എന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചെന്നൈ എത്തി. ഏറ്റവും കൂടുതൽ ഐപിഎൽ കപ്പ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും ധോണി സ്വന്തമാക്കി.
Comments