തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടർച്ചയായി വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതിനാൽ കടുത്ത നടപടി സ്വകരിക്കാനൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ഗൈഡുകളിൽ നിന്നും മറ്റ് ആപ്പുകളിൽ നിന്നും ചോദ്യങ്ങൾ അതേപടി പേപ്പറിലേയ്‌ക്ക് പകർത്തുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് വിലയിരുത്തിയതിന് ശേഷമാണ് പി.എസ്.സി കനത്ത നടപടിയ്‌ക്ക് ഒരുങ്ങുന്നത്.
ഈ വർഷം മാർച്ചിൽ നടന്ന പി.എസ്.സിയുടെ പ്ലംബർ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന വാർത്ത മുൻപ് പുറത്ത് വന്നിരുന്നു. കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിന്നാലെ തന്നെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ചോദ്യകർത്താവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചോദ്യകർത്താവിനെതിരെ സ്വീകരിച്ച ഈ നടപടി ചോദ്യങ്ങൾ പകർത്തുന്നതിന് തടയുന്നതിനുള്ള മതിയായ ശിക്ഷ ആകില്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാൻ പി.എസ്.സിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ചോദ്യങ്ങൾ അപ്പാടെ പകർത്തുകയോ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറിൽ ഉള്ളത് അതേപടി ആവർത്തിക്കുകയോ ചെയ്യരുതെന്ന് പരീക്ഷാ കൺട്രോളർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിലും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് അശ്രദ്ധമായി ചോദ്യങ്ങൾ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പി.എസ്.സി തീരുമാനമെടുത്തിരിക്കുന്നത്.
Comments