തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച യുവാവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ. ആറര മണിക്കൂറോളമാണ് യുവാവിന് ചികിത്സ ലഭ്യമാകാതെ കിടന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. വേദന സംഹാരി നൽകി കോറിഡോറിലേക്ക് മാറ്റി കിടത്തുകയാണ് ചെയ്തതെന്നും യുവാവിന്റെ ബോധം പോയപ്പോൾ മാത്രമാണ് ഡോക്ടർമാർ തിരിഞ്ഞു നോക്കിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ചികിത്സ നിഷേധിച്ചതായി യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം സ്വദേശിയായ ഗിൽജിത്ത് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് കൊല്ലം കൊട്ടിയത്ത് വെച്ച് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ കാലിനും കൈക്കും ഒടിവുണ്ടായിരുന്നെങ്കിലും ഗിൽജിത്തിന് പൂർണബോധമുണ്ടായിരുന്നു. തുടർന്ന് സൂഹൃത്തുക്കൾ ചേർന്ന് ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെത്തിച്ചു.
ഇവിടെ വെച്ച് ഒരു പിജി ഡോക്ടറെത്തി പരിശോധന നടത്തി. ശേഷം സ്വകാര്യ ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടുകൾ കൈയ്യിൽ ഉണ്ടായിരുന്നിട്ടുകൂടി വീണ്ടും സ്‌കാനിംഗും എക്സ്റേയും ചെയ്യണമെന്ന് നിർദ്ദേശിച്ചു. 7.50-ന് ആശുപത്രിയിൽ എത്തിച്ചയാൾക്ക് സിടി സ്‌കാൻ എടുക്കുന്നത് രാത്രി പതിനൊന്നരയ്‌ക്കായിരുന്നു. തുടർന്ന് എക്സ്റേ എടുക്കുന്നത് പന്ത്രണ്ടരയ്‌ക്കുമായിരുന്നു. ഈ സമയത്തെല്ലാം ഒപ്പമുണ്ടായിരുന്നവരുമായി സംസാരിച്ചിരുന്ന ഗിൽജിത്ത് രണ്ടരയോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഒന്നരമാസം എടുക്കുമെന്നായിരുന്നു മറുപടിയെന്ന് കുടുംബങ്ങൾ പറഞ്ഞു.
Comments