മുംബൈ: ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും, ഇന്ത്യ സുസ്ഥിര വളർച്ച കൈവരിക്കുന്നതായി ആർബിഐ. സാമ്പത്തിക മേഖലയിൽ രാജ്യത്തിന്റെ വളർച്ച സ്ഥിരമായി തുടരുന്നതായി 2022-23 ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 12 ശതമാനത്തിലധികമാണ് ആഗോള വളർച്ചയ്‌ക്ക് ഇന്ത്യനൽകിയ സംഭാവന. ഇത് വ്യക്തമാക്കുന്നത് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നായി തുടരുന്നുവെന്നാണ് വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നാണയപ്പെരുപ്പം, വളർച്ചാ മാന്ദ്യം, പലിശനിരക്ക് വർദ്ധന, മറ്റ് സാമൂഹ്യ രാഷ്‌ട്രീയ ഘടകങ്ങൾ എന്നിവ ചിലത് മാത്രമാണ്. ഇതിനെയെല്ലാം മറികടന്ന് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വളർച്ച ശക്തമായാണ് തുടരുന്നത്.
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ശക്തവും ആരോഗ്യകരവുമായ ബാലൻസ് ഷീറ്റുകൾ വളർച്ചയുടെ വേഗത വീണ്ടെടുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സഹായിച്ചു.
ആഗോള അപകട സാധ്യതകൾക്കിടയിലും 2023-24ലെ ജിഡിപി വളർച്ച 6.5 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ പണപ്പെരുപ്പം, നല്ല വിളവെടുപ്പ്, സേവന മേഖലയിലെ സുസ്ഥിര വളർച്ച, മൂലധനച്ചെലവിലെ തുടർച്ചയായ ശ്രദ്ധ തുടങ്ങിയ നിരവധി ഘടകങ്ങൾ സുസ്ഥിര വളർച്ചയ്‌ക്ക് കാരണമാകുമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
Comments