കോട്ടയം: 25 കോടിയിലധികം വിലവരുന്ന സ്ഥലവും കെട്ടിട സമുച്ചയവും സേവാഭാരതിയ്ക്ക് സൗജന്യമായി നൽകി ഡോക്ടർമാരായ ദമ്പതികൾ. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലുള്ള 65 സെന്റ് ഭൂമിയും 10,000 സ്ക്വ.ഫീറ്റ് കെട്ടിട സമുച്ചയവുമാണ് ഡോക്ടർ രാജശേഖരൻ നായരും ഡോക്ടർ സരസുവും സേവാഭാരതിയ്ക്ക് എഴുതി നൽകിയത്. ഏറ്റുമാനൂർ-പാലാ സംസ്ഥാന ഹൈവേയിലുള്ള ‘രാമകൃഷ്ണ’ എന്ന പേരിലുള്ള കെട്ടിട സമുച്ചയവും ഒരു വീടും ഉൾപ്പെടുന്ന സ്ഥലമാണ് ദാനമായി നൽകിയിരിക്കുന്നത്.
യുകെയിലെ ആരോഗ്യ മേഖലയിൽ നീണ്ട കാലയളവിൽ പ്രവർത്തിച്ച ശേഷം റിട്ടയർ ചെയ്തവരാണ് സ്ഥലത്തിന്റെ ഉടമസ്ഥരായ ഡോക്ടർ രാജശേഖരൻ നായരും ഡോക്ടർ സരസുവും. ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ.ചെല്ലമ്മയുമാണ് ‘രാമകൃഷ്ണ’ എന്ന പേരിൽ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു. കൂടാതെ, മിഡ് വൈഫ് ആയും അമ്മ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് ഡോക്ടർ രാജശേഖരൻ നായർ വിട്ടുനൽകിയത്.
ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയും രാമകൃഷ്ണ ബിൽഡിങ്ങിലേയ്ക്ക് മാറ്റും.
തന്റെ മാതാപിതാക്കൾ സേവനമായാണ് ഏറ്റുമാനൂരിൽ ഈ സ്ഥാപനം തുടങ്ങിയത്. അതിനാൽ സേവന കാര്യങ്ങൾക്ക് മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിക്കാവൂ എന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് സ്വത്ത് സേവാഭാരതിക്ക് കൈമാറുന്നതെന്ന് ഡോക്ടർ രാജശേഖരൻ നായർ പറഞ്ഞു. മാതാപിതാക്കളുടെ ഓർമ്മ നിലനിർത്താൻ കെട്ടിടത്തിന്റെ പേര് മാറ്റരുത് എന്നു മാത്രമാണ് രാജശേഖരൻ നായരുടെ ഏക ആവശ്യം. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സമാജ സേവനത്തിനായി തന്റെ സ്വത്തിന്റെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം ദാനം ചെയ്ത ഡോക്ടർ രാജശേഖരൻ നായർക്കും അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സരസുവിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് സേവാഭാരതിയും പറഞ്ഞു.
Comments