ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റു. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ 3 ഭീകരരെ സൈന്യം പിടികൂടി.
മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ഇവരിൽ നിന്ന് ഒരു എ കെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവ സൈന്യം കണ്ടെടുത്തു.
പുലർച്ചെ പൂഞ്ചിലെ കർമ്മദ മേഖലയിൽ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിർത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം ഈ 3 ഭീകരരെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂന്ന് ഭീകരരിൽ മുഹമ്മദ് ഫാറൂഖിന് പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കാലിലാണ് വെടിയേറ്റതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments