തിരുവനന്തപുരം: ട്രാക്കർ നായ ജെറിയ്‌ക്ക് ഇനി വിശ്രമജീവിതം. കൊലക്കേസ് പ്രതികളെയടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച ജെറി എന്ന പോലീസ് നായ സേനയിൽ നിന്ന് വിരമിച്ചു. എട്ട് വർഷത്തെ സേവനത്തിന് ശേഷമാണ് ജെറി സേനയിൽ നിന്ന് വിരമിക്കുന്നത്. ഇനിയുള്ള കാലം പരിശീലകനായ വിഷ്ണു ശങ്കറിനൊപ്പമാണ് ജെറി ഉണ്ടാകുക.
തിരുവനന്തപുരം റൂറൽ പോലീസ് സേന വിഭാഗത്തിലെ ലാബ്രഡോർ വിഭാഗത്തിലെ നായയാണ് ജെറി. ജനിച്ച മൂന്നാം മാസം മുതൽ പരിശീലകനായ വിഷ്ണു ശങ്കറിനൊപ്പമായിരുന്നു ജെറിയുടെ ജീവിതം. പോലീസിന്റെ മൂന്ന് എക്‌സലൻസ് പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികൾ ജെറിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
പോലീസ് സേനയിൽ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ പോലീസിന്റെ വിശ്രാന്തി കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. എന്നാൽ ജെറിയുടെ വിശ്രമജീവിതത്തിലും ഒപ്പം കൂട്ടണമെന്നാണ് വിഷ്ണു ശങ്കറിന്റെ ആഗ്രഹം. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ജെറിയെ പിരിയാൻ ബുദ്ധിമുട്ടാണെന്നും തന്നെ പിരിയുമ്പോൾ നായയ്‌ക്കും വൈകാരിക പ്രശ്‌നങ്ങളുണ്ടാകുമെന്നും വിഷ്ണു പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ ഒപ്പമുള്ള പോലീസുകാരുടെ മനസറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവ് ജെറിയ്‌ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments