ഹൈദരാബാദ്: കിടപ്പറയിൽ ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്. 24-കാരനായ ജാതാവത് തരുണാണ് ഭാര്യ ജാൻസിയെ (20) കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നാഗർകുർനൂൽ ജില്ലയിൽ മെയ് 20നായിരുന്നു സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറായ തരുൺ 2021-ലാണ് ജാൻസിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് മാറി താമസിച്ചു. ഇവർക്ക് രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മെയ് 20ന് രാത്രി കിടപ്പറയിലേക്ക് വന്ന ജാൻസിയോട് ഭർത്താവ് തരുൺ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യുവതി നിഷേധിച്ചു. വളരെയധികം ക്ഷീണിതയാണെന്നായിരുന്നു ഭാര്യ മറുപടി നൽകിയത്. എന്നാൽ ഇതുകേട്ട് പ്രകോപിതനായ ഭർത്താവ് ജാൻസിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു.
ഭാര്യ ബഹളം വെയ്‌ക്കാൻ തുടങ്ങിയതോടെ തരുൺ അവളുടെ വായ കൈകൊണ്ട് അടച്ചുപിടിച്ചു. ഒരേസമയം മൂക്കും വായും പൊത്തിപ്പിടിച്ചതിനാൽ ജാൻസിക്ക് ശ്വാസം മുട്ടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യയുടെ ശരീരത്തിന് അനക്കമില്ലാതാവുകയും വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങുകയും ചെയ്തപ്പോൾ പരിഭ്രാന്തനായ ഭർത്താവ് ബന്ധുക്കളെ വിവരമറിയിച്ചു. കുടുംബാംഗങ്ങളെത്തി യുവതിയെ സമീപത്തുള്ള ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശുപത്രി ജീവനക്കാരാണ് വിവരം ആദ്യം പോലീസിലറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. ഇതിനിടെ ജാൻസിയുടെ പിതാവ് ഷൈദാബാദ് പോലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടി മരണമെന്ന് തെളിഞ്ഞതോടെ തരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. നിലവിൽ അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Comments