വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കിയ ചിത്രമാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. 2023-ൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമായി കേരള സ്‌റ്റോറി മാറി. എന്നാൽ, ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ആഗോള ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്ന സിനിമയ്‌ക്കെതിരെ കേരളത്തിലെ ഇടതുപക്ഷ നേതാക്കളാണ് കൂടുതലും വിമർശനവുമായി എത്തിയത്. ഇപ്പോഴിതാ, ദി കേരള സ്റ്റോറി ഒരു പോസ്റ്റ് ട്രൂത്ത്(സത്യനന്തര) സിനിമയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവജന കമ്മീഷൻ മുൻ അദ്ധ്യക്ഷ ചിന്താ ജെറോം.
‘ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് കേരളം. എന്നാൽ, ലോകത്തിന് തന്നെ മാതൃകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളോടല്ല കേരളം മത്സരിക്കുന്നത്, വികസ്വര രാജ്യങ്ങളോടാണ് കേരളം മത്സരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് തന്നെ പ്രശ്‌നമാണ്. കേരളത്തിന്റെ കഥയല്ല കേരള സ്റ്റോറി. പ്രധാനമന്ത്രി തന്നെ ഈ സിനിമയ്‌ക്ക് വേണ്ടി വാദിക്കുന്നു’.
‘കേരളത്തിന്റെ വിജയത്തെയും കേരള മോഡലിനെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാനും വിദ്വേഷം ജനിപ്പിക്കാനും മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് കേരള സ്റ്റോറിയിലുള്ളത്. ഈ സിനിമ ഒരു പ്രത്യേക സമുദായത്തിന് എതിരാണ്. കേരളത്തിന്റെ സംസ്കാരം മതേതരത്വമാണ്. കേരള സ്റ്റോറി ഒരു സത്യനന്തര സിനിമയാണ്’- ചിന്താ ജെറോം പറഞ്ഞു.















