തിരുവനന്തപുരം: മരുന്ന് സംഭരണ ഗോഡൗണുകളിലെ അഗ്‌നിബാധ സംബന്ധിച്ച വിവാദങ്ങൾ ശക്തമായി തുടരുമ്പോൾ മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് ജീവനക്കാരോട് മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടി. അഗ്‌നിബാധയെ തുടർന്ന് മുപ്പത് ജീവനക്കാർക്ക് രാത്രി ഡ്യൂട്ടി നൽകി ഇന്നലെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന ജീവനക്കാർ ഈ മാസം 16 വരെ തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യണം. ഇതിന് ശേഷം മുപ്പത് ജീവനക്കാരെ കൂടി നിയോഗിക്കും. രാത്രി ഏഴിന് ഹാജരായി പിറ്റേന്ന് രാവിലെ എട്ട് വരെ ജോലി ചെയ്യണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തുടർച്ചയായി പതിമൂന്ന് മണിക്കൂർ ജോലി ചെയ്യണമെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
സ്ഥാപനത്തിനുള്ളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകുന്നതിൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇതുകൊണ്ട് എല്ലാവരെയും പാഠം പഠിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും കരാർ ജോലിക്കാരാണ്. ഇതിനാൽ തന്നെ രാത്രി ജോലി ചെയ്യേണ്ടതിനാൽ ഇവർ രാജിവെച്ച് പോകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ കോർപ്പറേഷൻ ആസ്ഥാനമോ ഗോഡൗണുകളോ രാത്രി പ്രവർത്തിക്കേണ്ടതായ ആവശ്യമില്ല. ഉന്നത ഉദ്യോഗസ്ഥർ ചില ദിവസങ്ങളിൽ രാത്രി ഒമ്പത് മണിവരെ ഇവിടെയുണ്ടാകും. ഇതിന് ശേഷം ഓഫീസ് പൂർണമായും അടയ്‌ക്കുകയാണ് പതിവ്. കരാറുകൾ ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ആസ്ഥാനത്തെ പ്രധാന ജോലി. മരുന്നുകൾ യഥാക്രമം അതത് ജില്ലാ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെയും രാത്രി കാലങ്ങളിൽ സംഭരണമോ വിതരണമോ നടക്കാറില്ല.
പിന്നെ ആസ്ഥാനത്ത് രാത്രി കാലങ്ങളിൽ എന്തിനാണ് ഡ്യൂട്ടിക്കായി ജീവനക്കാരെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ദീപാറാണി പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മനേജിംഗ് ഡയറക്ടർ കെ ജീവൻ ബാബുവിനെ കണ്ട് ഉത്തരവ് പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ വാഹനം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചും അടുത്തിടെ ആരോപണം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് അർഹതയില്ലാത്ത ഉദ്യോഗസ്ഥരെ ദിവസവും ഇരുപത് കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരാവകാശം വഴി വാഹനങ്ങളുടെ റജിസ്റ്ററുകൾ ആവശ്യപ്പെട്ടപ്പോൾ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുവെന്നായിരുന്നു മറുപടി. ഇതിന് പുറമേ സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവർക്ക് ഭാവിയിൽ സ്ഥിരനിയമനം നൽകി കോർപ്പറേഷനെ സിപിഎമ്മിന്റെ വരുതിയിലിക്കുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.
Comments