മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. ഗട്ട കുസ്തി, പൊന്നിയിൻ സെൽവൻ 1, 2 എന്നീ ചിത്രങ്ങളിലൂടെ ഇതരസംസ്ഥാനങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ഐശ്വര്യയ്‌ക്ക് കഴിഞ്ഞു. മലയാള സിനിമയിൽ തന്റേതായ ഇടം നേടിയിട്ട് പോലും അഭിനയത്തെ ബഹുമാനമുള്ള തൊഴിലായി കാണാൻ മാതാപിതാക്കൾ തയ്യാറാകാത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇന്ത്യ-ടുഡേ കോൺക്ലേവ് സൗത്ത് 2023ന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എംബിബിഎസ് പൂർത്തിയാക്കിയതിന് പിന്നാലെ അഭിനയിക്കാൻ തുടങ്ങി. അത് ദൈവത്തിന്റെ തീരുമാനമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഒരു അഭിനേതാവാകുമെന്ന് ഒരിക്കലും കരുതിയതല്ല. കുടുംബം വിദ്യാഭ്യാസത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. സമൂഹം ബഹുമാനിക്കുന്ന ഒരു കരിയർ എനിക്ക് ലഭിക്കണമെന്ന് അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു. മിഡിൽ-ക്ലാസ് കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അച്ഛന് സെക്രട്ടറിയേറ്റിലാണ് ജോലി. അമ്മയ്‌ക്ക് കേന്ദ്രസർക്കാർ ജോലിയായിരുന്നു. ഇരുവരും തന്റെ മകൾക്ക് വേണ്ടി സ്വപ്‌നം കണ്ട കരിയർ ആയിരുന്നില്ല സിനിമ. ഞാൻ അത് സ്വീകരിച്ചപ്പോൾ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു.
മണിരത്‌നം സാറിനെ കണ്ട നാൾ മുതൽ വിജയം എന്ന സങ്കൽപ്പത്തിന് ഞാൻ നൽകിയിരുന്ന നിർവചനം മാറി. ജീവിതത്തെയും ജോലിയെയും സന്തുലിതമായി നിലനിർത്താൻ കഴിയുമെങ്കിൽ അവിടെ വിജയമുണ്ട്. സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ ഇപ്പോൾ മറ്റൊന്നാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഇന്ന് ഞാൻ സിനിമയിൽ തുടരുന്നത്. കാമറയ്‌ക്ക് മുന്നിൽ വരുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണെന്നതാണ് സിനിമയിൽ തുടരാനുള്ള കാരണം.
സ്ത്രീകൾ മാത്രം കേന്ദ്രകഥാപാത്രമാകുന്ന കഥകളിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം നമ്മുടെ ജീവിതത്തിൽ, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ എല്ലാവരും പ്രധാന പങ്ക് വഹിക്കുന്നു. സിനിമയെന്നാൽ അത് മികച്ച രീതിയിൽ എഴുതപ്പെട്ട സ്ത്രീ-പുരുഷ കഥാപാത്രങ്ങൾ അടങ്ങുന്ന ഒന്നായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. കാരണം സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നു. – ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Comments